നാദാപുരം:(nadapuram.truevisionnews.com) നാദാപുരം ഉപജില്ല കലോത്സവത്തിൽ ആൾമാറാട്ടം നടത്തി വിദ്യാർത്ഥിയെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ സ്കൂളിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം.
പഞ്ചായത്ത് തല കലോത്സവത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കാണ് ഉപജില്ല കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ഈ വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ചെറുമോത്ത് എം.എൽ.പി.സകൂൾ അധികൃതർ ഇതിന് വിരുദ്ധമായി അറബിക് വിഭാഗത്തിൽ മറ്റൊരു കുട്ടിയുടെ പേര് സമർപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ഉപജില്ല കലോത്സവ വേദിയിൽ ഈ കുട്ടി മത്സരിക്കുന്നത് കണ്ട മറ്റ് സ്കൂൾ അധികൃതർ എ.ഇ.ഒ.ക്ക് പരാതി നൽകിയതോടെയാണ് ആൾമാറാട്ടം പുറത്തായത്. സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു.
എന്നാൽ ചില സംഘടന പ്രതിനിധികൾ ഇടപെട്ട് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിയുടെ പേരും ഗ്രേഡും ഒഴിവാക്കി പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. ഇതിനെതിരെയാണ് ചില അധ്യാപകരിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നത്.



ഇതേ സ്കൂൾ ആതിഥേയത്തം വഹിച്ച വളയം പഞ്ചായത്ത് കലോത്സവത്തിൽ വിധി നിർണ്ണയത്തിൽ വ്യാപക ക്രമക്കേട് നടന്നെന്ന പരാതി നിലനിൽക്കെയാണ് പുതിയ വിവാദവും ഉണ്ടായത്.
പരാതി ലഭിച്ചതിനെത്തുടർന്ന് നാദാപുരം എ ഇ ഒ സ്കൂളിലെ പ്രധാനാധ്യാപകരുടെ യോഗം വിളിച്ച് ചേർക്കുകയും സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് ബോധപ്പെടുത്തുകയും ചെയ്തു . ഇതേ തുടർന്ന് പ്രശ്നം അവസാനിച്ചതായും പരാതി നൽകിയവർ അറിയിച്ചു .
Impersonation at Nadapuram Sub-District youth Festival














































