#Latest news #Kafir screenshot case #Bail #Police
വടകര: (https://vatakara.truevisionnews.com/ ) കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം ലഭിക്കാൻ പോലീസ് വഴിയൊരുക്കുകയാണെന്ന് പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുമ്പോഴും, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് തയ്യാറാകാത്തതിലാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. കേസിൽ ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റിയിട്ടുണ്ട്.
ജാമ്യം നൽകരുതെന്ന് കോടതിയിൽ പറയുമ്പോഴും, പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നില്ല. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിക്ക് ജാമ്യം കിട്ടാൻ പോലീസ് വഴിയൊരുക്കുകയാണ്. ജാമ്യം ലഭിച്ചാൽ പ്രതി ശേഷിക്കുന്ന തെളിവുകൾ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ട്.
കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. നാളത്തെ പ്രോസിക്യൂട്ടറുടെ നിലപാട് നോക്കിയതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ രണ്ട് തവണ ജിതിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.
കാഫിർ സ്ക്രീൻഷോട്ടിന്റെ നിർമ്മിതിക്ക് പിന്നിൽ ജിതിൻ ഭാസ്കറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ സ്ക്രീൻഷോട്ട് വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചത് ജിതിന്റെ ഫോണിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു.


എന്നാൽ, അറസ്റ്റിലാകുന്നതിന് മുൻപ് തെളിവ് നശിപ്പിക്കുന്നതിനായി ജിതിൻ തന്റെ ഫോൺ റീസെറ്റ് ചെയ്തിരുന്നു. ഇതിനാൽ ഫോൺ കൂടുതൽ ശാസ്ത്രീയമായ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. സ്ക്രീൻഷോട്ട് നിർമ്മാണത്തിന് പിന്നിൽ കൂടുതൽ ബുദ്ധികേന്ദ്രങ്ങൾ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.
Content Highlight: Complainant says police are helping Kafir screenshot case accused get bail














































